ഷിക്കാഗോ: കഴിഞ്ഞ ജൂണിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെ ജീവിത പങ്കാളിയും സഹപ്രവർത്തകനുമായ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഷിക്കാഗോ പോലീസ് ഉദ്യോഗസ്ഥ ക്രിസ്റ്റൽ റിവേരയുടെ കുടുംബം ഡിപ്പാർട്ട്മെന്റിനും വെടിവച്ച ഓഫീസർക്കുമെതിരേ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു.
റിവേരയുടെ പങ്കാളിയായ കാർലോസ് ബേക്കർ വക്കുപ്പിൽ സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്ന് ആരോപിച്ചാണ് കുക്ക് കൗണ്ടിയിൽ ബുധനാഴ്ച കേസ് ഫയൽ ചെയ്തത്. ജൂൺ അഞ്ചിന് നഗരത്തിൽ ഒരു പ്രതിയെ പിന്തുടരുന്നതിനിടെയായിരുന്നു സംഭവം.
ബേക്കർ വെടിവച്ചപ്പോൾ അത് റിവേരയുടെ പുറത്തുകൊള്ളുകയായിരുന്നു. മനപൂർവമല്ലാതെ അപകട മരണമാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകർന്നതിലുള്ള പ്രശ്നങ്ങളാണ് വെടിവയ്പിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു.
ബേക്കർ അവിഹിതം കാണിച്ചതിനെത്തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ റിവേര തീരുമാനിച്ചിരുന്നതായും ഈ വിവരം ബേക്കറുടെ കാമുകിയെ അറിയിക്കുമെന്ന് റിവേര ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.
ബേക്കറുമായുള്ള പ്രശ്നം റിവേര ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിരുന്നതായും ഈ മുന്നറിയിപ്പുകൾ അവഗണിച്ച ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റിനും കേസിൽ ഉത്തരവാദിത്തമുണ്ടെന്നും കുടുംബം പറയുന്നു.
ബേക്കറിന് മൂന്ന് വർഷത്തിൽ താഴെയുള്ള സർവീസ് കാലയളവിൽ 11 തവണ മോശം പെരുമാറ്റത്തിന് പരാതി ലഭിച്ചിരുന്നു. ബേക്കറിനെ ഓഗസ്റ്റിൽ പോലീസ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.